തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്നു മുതൽ ചേരും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം വരുത്തിയ മാറ്റങ്ങൾക്കും പുതിയ തൊഴിൽ കോഡിനുമെതിരെ ദേശീയ തലത്തിൽ ആവിഷ്കരിക്കേണ്ട സമരപരിപാടികളും ചർച്ച ചെയ്യും.
കേരളം, തമിഴ്നാട്, ബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണു തെരഞ്ഞെടുപ്പു വരാനിരിക്കുന്നത്. ഇതിൽ പാർട്ടിക്കു ഭരണമുള്ള ഏക സംസ്ഥാനം കേരളമാണ്. രണ്ടു തവണ തുടർച്ചയായി മത്സരിച്ചവർ മാറി നിൽക്കണമെന്ന ടേം വ്യവസ്ഥ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നടപ്പാക്കിയതു സിസിയുടെ അംഗീകാരത്തോടെയാണ്.
ടേം വ്യവസ്ഥയിൽ ഇളവുണ്ടാകണമെങ്കിലും സിസിയുടെ അംഗീകാരം വാങ്ങണം. മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മത്സരിക്കുമോയെന്ന കാര്യത്തിലും കേന്ദ്രകമ്മിറ്റിയിൽ തീരുമാനമുണ്ടാകും.